തിരുവനന്തപുരം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാളെ കോൺഗ്രസ് നാളെ പ്രഖ്യാപിക്കും. ഹൈക്കമാൻഡിന് മുന്നിൽ ഒറ്റപ്പേര് കൈമാറാണ് കോൺഗ്രസിൽ ധാരണയായിരിക്കുന്നത്. നിലവിൽ മുൻ എം.എൽ.എ ആര്യാടൻ ഷൗക്കത്തിനാണ് സ്ഥാനാർത്ഥി നിർണയത്തിൽ മുൻതൂക്കമുള്ളത്. ഷൗക്കത്തിന്റെ പേര് മാത്രം എ,ഐ.സി.സിക്ക് കൈമാറുമെന്നാണ് സൂചന. കെ.പി.സി.സി നേതൃമാറ്റത്തിലെ സാമുദായിക പ്രാതിനിദ്ധ്യം വി.എസ്. ജോയിക്ക് തിരിച്ചടിയായി.
അതേസമയം നിലമ്പൂരിൽ യു.ഡി.എഫ് സുസജ്ജമാണെന്നും സ്ഥാനാർത്ഥി ക്ഷാമമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ശക്തനായ സ്ഥാനാർത്ഥിയെ തന്നെ പ്രഖ്യാപിക്കും. എന്നാൽ, എൽ.ഡി.എഫിന് സ്ഥാനാർത്ഥി ക്ഷാമം നിലനിൽക്കുന്നു. വി.എസ്.ജോയ് പേരിൽ തന്നെ വിജയമുള്ള നേതാവാണ്. ആര്യാടൻ ഷൗക്കത്ത് പ്രമുഖനായ നേതാവാണ്. നിലമ്പൂരിൽ ’ജോയ്ഫുൾ’ മാത്രമല്ല ’ചിയർഫുൾ’ ആയ സ്ഥാനാർത്ഥി കൂടിയാകും ഉണ്ടാവുക. യു.ഡി.എഫ് സ്ഥാനാർത്ഥികളെ രണ്ടുപേരിലേക്ക് ചുരുക്കിയത് മാദ്ധ്യമങ്ങളാണ്. കൂടുതൽ പേരുകൾ പരിഗണനയിലുണ്ട്. പി.വി.അൻവർ ഇഫക്ട് തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കും. അൻവർ ഉയർത്തിയ കാര്യങ്ങൾക്കൊന്നും സി.പി.എമ്മിന് മറുപടി പറയാനായിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തെ അൻവർ തുറന്നുകാട്ടി. ജനപക്ഷത്തുനിന്ന് ശരിയായ നിലപാട് സ്വീകരിച്ചയാളാണ് അൻവർ. നിലമ്പൂരിൽ നേരത്തെതന്നെ ബൂത്തു തല പ്രവർത്തനങ്ങൾ ആരംഭിച്ചതായും സണ്ണി ജോസഫ് പറഞ്ഞു.