യാത്രക്കാരുടെ കുറവുമൂലം രണ്ട് വന്ദേ ഭാരത് സർവീസുകൾ അവസാനിപ്പിച്ചു

ന്യൂഡൽഹി: യാത്രക്കാരുടെ കുറവുമൂലം രണ്ട് വന്ദേ ഭാരത് സർവീസുകൾ അവസാനിപ്പിച്ചു. ഇന്ത്യയിലെ ആദ്യ സർവീസുകളായ ഉദയ്‌പൂർ – ജയ്‌പൂർ, ഉദയ്‌പൂർ – ആഗ്ര സർവീസുകളാണ് അവസാനിപ്പിച്ചത്. ഇവയ്ക്കുപകരം റൂട്ടുമാറ്റി ഉദയ്‌പൂർ – അസർവ (അഹമ്മദാബാദ്) സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം.
ഇന്ത്യയിൽ സർവീസ് നടത്തുന്ന 82 വന്ദേഭാരത് വണ്ടികളിൽ യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ മൂന്ന് ട്രെയിനുകളാണ് മുന്നിൽ. 200 ശതമാനമാണ് ഇവയിലെ ഒക്കുപ്പൻസി. എന്നാൽ മൊത്തം വന്ദേഭാരതുകളും പരിശോധിച്ചാൽ പകുതിയോളം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണവും ഒക്കുപ്പൻസിയും കുറവാണ്. 30ലധികം വന്ദേഭാരതുകളിൽ സീറ്റുകൾ കാലിയാണെന്നാണ് റിപ്പോർട്ട്. പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തിൽ റൂട്ട് നിശ്ചയിച്ചതാണ് വന്ദേഭാരതിൽ യാത്രക്കാർ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, കേരളത്തിന് അനുവദിച്ച ബംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കോട്ടയം വഴിയായിരിക്കുമെന്ന് സൂചന. രാത്രി 7.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് ബംഗളൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സമയക്രമം. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ഉടൻ അന്തിമ തീരുമാനമെടുക്കും.16 എ.സി കോച്ചുകളുണ്ടാകും. തേഡ് എ.സി 2,300, സെക്കന്റ് എ.സി 3,000, ഫസ്റ്റ് എ.സി 3,600 രൂപ എന്നിങ്ങനെയാകും തിരുവനന്തപുരം മുതൽ ബംഗളൂരു വരെയുള്ള ഏകദേശനിരക്ക്. ആർ.എ.സിയോ (റിസർവേഷൻ എഗെയിൻസ്റ്റ് ക്യാൻസലേഷൻ), വെയിറ്റിംഗ് ലിസ്റ്റോ ഉണ്ടാകില്ല



