യുഎസ് കറൻസിയിൽ ട്രംപിന്റെ ഒപ്പ് ചേർക്കും, തീരുമാനം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി

വാഷിംഗ്‌ടൺ: ഇനിമുതൽ അമേരിക്കൻ കറൻസിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പും. ഈ വർഷം നടക്കാനിരിക്കുന്ന അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചാണ് യുഎസ് ട്രഷറി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. 1861-ൽ ഡോളർ നിയമങ്ങൾ നിലവിൽ വന്നതിനുശേഷം ആദ്യമായാണ് അമേരിക്കൻ കറൻസിയിൽ രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഒപ്പ് ചേർക്കുന്നത്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ ഒപ്പിനൊപ്പമാകും ട്രംപിന്റെ ഒപ്പും പ്രത്യക്ഷപ്പെടുന്നത്.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നതിനായി ട്രംപിന്റെ ചിത്രം പതിച്ച 24 കാരറ്റ് സ്വർണ്ണ നാണയത്തിന്റെ അന്തിമ രൂപകൽപ്പനയ്‌ക്ക് ഫെഡറൽ ആർട്‌സ് കമ്മീഷൻ അംഗീകാരം നൽകിക്കഴിഞ്ഞു. മുഷ്ടി ചുരുട്ടി റെസല്യൂട്ട് മേശയിൽ ചാരി നിൽക്കുന്ന ട്രംപിനെയാണ് നാണയത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.”
പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ അത്ഭുതകരമായ രീതിയിൽ സാമ്പത്തിക വളർച്ച, ഡോളറിന്റെ ആധിപത്യം, സാമ്പത്തിക ശക്തി, സ്ഥിരത എന്നിവയിലേക്കുള്ള പാതയിലാണ് നമ്മൾ. നമ്മുടെ മഹത്തായ രാജ്യത്തിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപിന്റെയും ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കാൻ അദ്ദേഹത്തിന്റെ പേര് യുഎസ് ഡോളറുകളിൽ ഉൾപ്പെടുത്തുന്നതിനപ്പുറം മറ്റൊരു മാർഗമില്ല’- അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.



