ഒറ്റ നീക്കം, ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്

വാഷ്ടിംഗ്ടൺ: ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ, അതിരൂക്ഷമായ ഈ സംഘർഷത്തിനിടയിലും സമാധാനത്തിന്റെ സൂചനകളും ട്രംപ് പുറത്തുവിട്ടു. ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിത്.

ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ വലിയ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

അതേസമയം ഖമനേയിയെ അടക്കം വധിച്ചതിനുള്ള തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന് ആദ്യമായി അമേരിക്ക സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്.

ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. ഇറാന്‍റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *