അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി ട്രംപ്

അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും അതിനാൽ തന്നെ ഇത് വേഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. തിങ്കളാഴ്ച സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം.
ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയും ഇല്ല. അതിനാൽ യുദ്ധം ഏകദേശം അവസാനിച്ചു. ട്രംപ് പരിഹസിച്ചു. അവരുടെ മിസൈലുകൾ ചിതറിപ്പോയി. നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും നിർമാണത്തിൽ ഉൾപ്പെടെ അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് അതിലൂടെ കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അവർക്ക് ചെയ്യാനുള്ളതെല്ലാം അവർ ഇവിടെ ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതൽ നടപടികൾക്ക് ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനം കുറിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി തെരഞ്ഞെടുത്ത ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നു ട്രംപ് വ്യക്തമാക്കി. അദ്ദേഹത്തോട് പ്രത്യേകമായി യാതൊന്നും തന്നെ പറയാനില്ല. ഇറാനെ നയിക്കാൻ ഞാൻ മറ്റൊരാളെയാണ് മനസിൽ കാണുന്നതെന്നും ട്രംപ് പറയുന്നു. മുജ്തബയെ നിയമിച്ചതിൽ താൻ തൃപ്തനല്ലെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.



