പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാൻ മരിച്ചെന്ന പ്രഖ്യാപനവുമായി’ട്രംപ്

വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാൻ മരിച്ചെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനകം ഹോർമുസ് തുറക്കണമെന്നും ഇല്ലെങ്കിൽ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്നും ഇറാന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിപ്പ് പങ്കുവച്ചത്. ഇറാന്റെ മരണത്തോടെ ഇനി അമേരിക്കയുടെ ഏറ്റവും പുതിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാർട്ടിയാണെന്നും ട്രംപ് കുറിപ്പിൽ വ്യക്തമാക്കി . ഇക്കാര്യത്തിൽ നിങ്ങളുടെ അതീവ ശ്രദ്ധയ്ക്ക് നന്ദിയെന്നും ട്രംപ് പറഞ്ഞു.
യു.എസിന്റെ എഫ് 15 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഹോർമുസിന്റെ തെക്കൻ തീരത്ത് വച്ചാണ് വ്യോമ പ്രതിരോധ സംവിധാനം വിമാനം തകർത്തതെന്നാണ് ഇറാന്റെ അവകാശ വാദം. ഇക്കാര്യം യു.എസോ ഗൾഫ് രാജ്യങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം ഹോർമിസ് കടലിടുക്ക് തുറന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപ് മുന്നറിയിപ്പ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഊർജ്ജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപ് പറഞ്ഞത്.



