വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര് എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയ്യാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്