രാഹുലിന് ഇന്ന് നിർണായകം; ആദ്യ ബലാത്സംഗക്കേസ് ഹൈക്കോടതി പരിഗണിച്ചേക്കും

തിരുവനന്തപുരം: ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയെ ഹോംസ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ പത്തിന് രാഹുലിന് കേസിൽ മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന പീഡനക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്ന് മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതുവരെയോ രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി രാഹുലിന് മുൻപിൽ വച്ചിരിക്കുന്നത്.

അതേസമയം, രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. കേസിൽ വിശദമായി വാദം കേൾക്കണമെന്നാണ് കോടതി അന്ന് വ്യക്തമാക്കിയത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് രാഹുൽ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്.

ആരോപണം ബലാത്സംഗക്കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല, ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്, ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *