തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണ ക്ഷാമത്തിൽ ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് ഡോ.ഹാരിസ്. ഒരു വർഷം മുമ്പ് ആരോഗ്യസെക്രട്ടറിയെ കണ്ട് കാര്യങ്ങളറിയിച്ചിട്ടും കാര്യമുണ്ടായില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾക്കായി ഇരന്നും അപേക്ഷിച്ചും മടുത്തെന്നും ഹാരിസ് പറഞ്ഞു.
”മറ്റു വകുപ്പ് മേധാവികൾക്ക് ഭയമുള്ളതുകൊണ്ടാണ് കാര്യങ്ങൾ പറയാത്തത്. ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയെ കണ്ട് ഒരു വർഷം മുമ്പ് പറഞ്ഞതാണ് ഇക്കാര്യങ്ങൾ. അപേക്ഷിച്ചും ഇരന്നും ഉപകരണങ്ങൾ സംഘടിപ്പിച്ചാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വിവാദമുണ്ടാക്കണം എന്ന് കരുതി ഇട്ട പോസ്റ്റ് അല്ല. ഒരു പോസ്റ്റിട്ട് മുങ്ങി എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. തനിക്കും ഭയം ഉണ്ടായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് തുറന്നുപറയാൻ തയ്യാറായത്. ഒരുപാട് രോഗികൾ ശസ്ത്രക്രിയയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. ആഗസ്റ്റ് വരെ രോഗികൾ കാത്തിരിക്കുകയാണ്. പല ഉപകരണങ്ങളും രോഗികൾ തന്നെ വാങ്ങിച്ചു തരികയാണ്. സത്യം പറഞ്ഞിട്ട് ഒറ്റപ്പെടുത്തുന്നു എങ്കിൽ ഒറ്റപ്പെടുത്തട്ടെ. തനിക്ക് അങ്ങനെ ഒരു ഭയമില്ല”- അദ്ദേഹം പറഞ്ഞു.
”എന്തുകൊണ്ടാണ് ഉപകരണങ്ങൾ വാങ്ങുന്നതിൽ താമസം വരുന്നതെന്ന് അറിയില്ല.തനിക്ക് മേൽ ഒരു സമ്മർദവും ഇല്ല. എന്ത് വിശദീകരണം ചോദിച്ചാലും കൃത്യമായ മറുപടി നൽകും. അന്വേഷണത്തോട് സഹകരിക്കും” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.