തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്‌ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വസ്‌തുതയാണെങ്കിലും ആ വസ്‌ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

കൃത്രിമം നടന്നത് എവിടെവച്ച്, ആര് നടത്തി എന്നെല്ലാം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്റണി രാജുവിനുമേൽ കുറ്റം ആരോപിക്കാൻ കഴിയുന്നത് എന്നും കോടതി ചോദിച്ചു. ഹൈക്കോടതി വിജിലൻസ് വിഭാഗം മുമ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു. സംഭവസമയത്തെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നുവെന്നും അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.

നിലവിൽ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ആശ്വാസമാകുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചാൽ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം തിരികെ ലഭിക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയും. ഇതിന്റ ഭാഗമായാണ് ശിക്ഷയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *