ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംഷു ശുക്ലയുടെ ആദ്യ പ്രതികരണം പുറത്ത്. ബഹിരാകാശസഞ്ചാരികൾക്ക് നൽകുന്ന 634ാം നമ്പർ പിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ശുഭാംഷു ശുക്ലയുടെ പ്രതികരണം. അഭിമാനകരമായ നിമിഷമാണിതെന്നും ബഹിരാകാശനിലയത്തിലേക്ക് തന്നെ സ്വീകരിച്ച മറ്റ് ശാസ്ത്രജ്ഞരോട് നന്ദി പറയുകയാണെന്നും ശുഭാംഷു പറഞ്ഞു.
‘വല്ലാത്ത അനുഭവമാണിത്. ഞാനെല്ലാം ഒരു കുഞ്ഞിനെപ്പോലെ മനസ്സിലാക്കുകയാണ്’. ഗുരുത്വാകർഷണ രഹിത സാഹചര്യത്തിൽ ‘പറന്ന് കഴിയുന്നതിനെ’ക്കുറിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംഷു ശുക്ല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാനായി ‘ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ്’ ഭൂമിയെ വലംവെച്ചതിനെക്കുറിച്ചുള്ള അനുഭവമാണ് ശുഭാംഷു വ്യക്തമാക്കിയത്. വിഡിയോ ലിങ്ക് വഴിയായിരുന്നു പ്രതികരണം.
എന്തൊരു യാത്രയായിരുന്നു അത്. ഗ്രെയ്സ് കാപ്സ്യൂളിലിരിക്കുമ്പോൾ എങ്ങനെയെങ്കിലും പോയാൽ മതിയെന്നായിരുന്നു ചിന്ത. ആവേശമൊന്നുമല്ലായിരുന്നു ഉള്ളിൽ. പോകാൻ പറ്റണമെന്ന ചിന്ത മാത്രം. ഗുരുത്വാകർഷണം മാറിയപ്പോൾ സീറ്റിൽ നിന്ന് പിറകോട്ട് മറിഞ്ഞപോലെ തോന്നി. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായി. വെറുതെ പാറിക്കളിക്കുന്നതുപോലെ തോന്നി. നമ്മൾ കൊളുത്തഴിച്ച് ശൂന്യതയിൽ ഒഴുകുന്നതുപോലുള്ള അവസ്ഥ.
ഞാൻ പലപ്പോഴും ഉറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറഞ്ഞത്. ഇപ്പോൾ എല്ലാം പഠിച്ചെടുക്കുകയാണ്. എങ്ങനെ നടക്കണം. എങ്ങനെ ഭക്ഷണം കഴിക്കണം എന്നൊക്കെ. അതൊക്കെ വലിയ അനുഭവമാണ്. നല്ല രസമുള്ള സമയമാണ്’ -ശുക്ല തുടർന്നു.