തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എസ്.ഐ.ടിക്ക് പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമെന്നും മുഖ്യമന്ത്രിയുടെ കോപത്തിന് അവർ ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഇ.ഡി അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അത് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം. ഒരു അന്വേഷണ ഏജൻസിയോടും തനിക്ക് വ്യക്തിപരമായ വിരോധമില്ല. മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചോദിച്ച അദ്ദേഹം പത്മകുമാർ പാർട്ടിക്ക് വേണ്ടി തെറ്റ് ചെയ്ത വ്യക്തിയാണെന്നും പറഞ്ഞു.
പാരഡി പാട്ടുകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻപ് കെ. കരുണാകരനെതിരെ പോലും നിരവധി പാട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹം അത് ആസ്വദിക്കുകയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. ഇന്നത്തെ ഭരണാധികാരികൾക്ക് അത്തരമൊരു സഹിഷ്ണുത കാണിക്കാൻ സാധിക്കുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ യു.ഡി.എഫിനെ ഭരണം ഏൽപ്പിച്ചിട്ടില്ല, അതിനാൽ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളാനാണ് തീരുമാനം. സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശ്ശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബി.ജെ.പിയെ തിരിച്ചറിയുമെന്നും എൽ.ഡി.എഫിന് ഏക ബദൽ യു.ഡി.എഫ് മാത്രമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.



