തിരുവല്ല സ്‌പാ കൂട്ടബലാത്സംഗക്കേസ്; ഏഴാമനും പിടിയിലായി, അന്വേഷണം കടുപ്പിച്ച് പൊലീസ്

പത്തനംതിട്ട: തിരുവല്ലയിലെ സ്‌പാ സെന്ററിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഏഴാംപ്രതിയും അറസ്റ്റിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് (22) ചങ്ങനാശേരിയിൽ നിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് പൊലീസ് കേസ്. ബലാത്സംഗത്തിന് സഹപ്രവർത്തകയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഒളിവിലായിരുന്ന രണ്ട് പ്രതികൾ ബുധനാഴ്ച രാത്രി പൊലീസിൽ കീഴടങ്ങിയിരുന്നു. ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവരാണ് തിരുവല്ല സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലാകുകയായിരുന്നു. പിന്നാലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഒരു പ്രതി കൂടിയുണ്ടെന്ന് പൊലീസിന് മനസിലായത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ലെന്ന് പൊലീസ് പറഞ്ഞു.
കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ ( സുബിൻ 29), സംഘാംഗമായ കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ – 26) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഈ മാസം ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടബലാത്സംഗത്തിനുപിന്നിൽ ബിസിനസ് തർക്കമാണെന്നാരോപിച്ച് സ്‌പാ സെന്ററിന്റെ ഉടമയും രംഗത്തെത്തിയിരുന്നു. ഇതും തിരുവല്ല പൊലീസ് അന്വേഷിക്കുന്നുണ്ട്.



