മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റനാണ് രോഹിത് ശർമ്മ. 11 വർഷത്തെ ഐസിസി കിരീട വരൾച്ചയ്ക്ക് അറുതി വരുത്തി. ഇപ്പോഴിതാ രാജ്യത്തെ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റൻ 2024ലെ പാകിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യ നേരിട്ട കർശന നിയന്ത്രണങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് . ജിയോഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പിലെ ക്യാമ്പയിനെക്കുറിച്ച് താരം പറഞ്ഞത്.
മത്സരത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഞങ്ങൾക്ക് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലായിരുന്നു, പല തരത്തിലുള്ള സുരക്ഷാ ഭീഷണികൾ ഉള്ളതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അവിടെ നിന്നാണ് മത്സരം എത്രത്തോളം ഗൗരവമാണെന്ന് മനസിലാക്കുന്നത്’. രോഹിത് പറഞ്ഞു. ‘ഇന്ത്യൻ ക്യാപ്റ്റൻമാർ പലപ്പോഴും പാകിസ്ഥാനെതിരായ മത്സരങ്ങളെ വെറുമൊരു മത്സരമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും, ആ പ്രസ്താവന ശരിയല്ലെന്ന്’ രോഹിത് സമ്മതിച്ചു.”ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു, ഹോട്ടലിലെ തിരക്ക് കാരണം നിൽക്കാൻ പോലും കഴിഞ്ഞില്ല.
ആരാധകരും മാധ്യമങ്ങളും അവിടെ തടിച്ചു കൂടിയിരുന്നു. അന്നേരമാണ് ഇത് വെറുമൊരു മത്സരമല്ലെന്ന് നമുക്ക് തോന്നുന്നത്. എന്തോ സംഭവിക്കാൻ പോകുന്നതു പോലെയുള്ള അനുഭൂതിയുണ്ടാകും. സ്റ്റേഡിയത്തിനടുത്തെത്തിയപ്പോൾ തന്നെ, വലിയ രീതിയിലുളള ആഘോഷമാണ് ഇന്ത്യൻ ആരാധകരും പാകിസ്ഥാൻ ആരാധകരും കാഴ്ചവച്ചത്. എല്ലാവരും മത്സരത്തിന്റെ ആവേശം മൂത്ത് നൃത്തം ചെയ്യുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ നിരവധി ഇന്ത്യ-പാക് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഓരോ മത്സരവും തുടങ്ങുന്നതിനു മുമ്പുള്ള ആവേശം വ്യത്യസ്തമാണ്. ഒന്നിനോട് മറ്റൊന്നിനെ താരതമ്യപ്പെടുത്താൻ പോലും കഴിയില്ല. അദ്ദേഹം പറഞ്ഞു.