നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്പോര്

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്പോര്. കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കടുത്ത ഭാഷയിൽ മറുപടി നൽകി. കോപ്രായം കാട്ടിയത് ഭരണപക്ഷമായിരുന്നുവെന്നാണ് വി ഡി സതീശൻ സഭയിൽ ഇന്ന് രാവിലെ പറഞ്ഞത്.
മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും മന്ത്രിമാർ കോൺഗ്രസിലെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ അധിക്ഷേപിക്കുകയാണെന്നുമാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. വി ഡി സതീശനെതിരെ സ്പീക്കറും സഭയിൽ ആരോപണങ്ങൾ ഉന്നയിച്ചു. ബാനർ കെട്ടിയ വടികൊണ്ട് വാച്ച് ആന്റ് വാർഡിനെ അടിച്ചെന്നാണ് സ്പീക്കർ പറഞ്ഞത്. നിർബന്ധമാണെങ്കിൽ അടിച്ചയാളുടെ പേര് പറയാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ താൻ വാച്ച് ആന്റ് വാർഡിനെ അടിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് മറുപടി നൽകി. വി ഡി സതീശന് ഇരട്ടത്താപ്പെന്നാണ് മന്ത്രി എം ബി രാജേഷ് ചോദ്യോത്തരവേളയിൽ പറഞ്ഞത്. സോണിയാ ഗാന്ധിയെ അധിക്ഷേപിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവും പറഞ്ഞു. അവരെ തെരുവിലിട്ട് ചെണ്ട കൊട്ടുന്ന രീതിയിലാക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷനേതാവാണെന്നും കോൺഗ്രസിലെ ചില അംഗങ്ങൾ ശബരിമല സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയുമായി സോണിയാ ഗാന്ധിയെ കാണാൻ പോയി. അതിനുത്തരം പ്രതിപക്ഷനേതാവ് പറഞ്ഞാൽ സോണിയാ ഗാന്ധിക്ക് പത്തരമാറ്റ് തിളക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.’ശശി തരൂർ എംപി ഒരുപാട് നാൾ കാത്തുനിന്നിട്ടും സോണിയാ ഗാന്ധിയെ കാണാൻ സാധിച്ചിട്ടുണ്ടോ? എത്ര മുഖ്യമന്ത്രിമാർ അവരെ കാണാനുള്ള അപ്പോയ്മെന്റ് ലഭിക്കാതെ പാർട്ടി വിട്ടുപോയി.
അന്തരിച്ച മുൻമുഖ്യമന്ത്രി കെ കരുണാകരന് സോണിയാ ഗാന്ധിയുടെ അപ്പോയ്മെന്റ് കിട്ടിയോ? പക്ഷെ സ്വർണം കട്ടവർ എങ്ങനെ അവിടെ എത്തി. സോണിയാ ഗാന്ധിയെ ഇരുട്ടിൽ നിർത്തുന്ന പ്രതിപക്ഷനേതാവ് ബിജെപിയുടെ നാവായി മാറുകയാണ്’- പി രാജീവ് പറഞ്ഞു.അതേസമയം, പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പരാതിപ്പെട്ടു. സഭയിലെ സമരം തിരഞ്ഞെടുപ്പ് വിദഗ്ദൻ കനഗോലു പ്ലാൻ ചെയ്തതെന്നും ശിവൻകുട്ടി ആരോപിച്ചു.
‘കനഗോലുവിന്റെ അഭിപ്രായം ആണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്നലെ ചെയ്തതെല്ലാം ഇന്ന് മാറ്റി പറയുന്നു. എല്ലാ തോന്നിയവാസങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയായി സതീശൻ മാറി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാൻ പഠിക്കുന്നു. മൂന്നാം പിണറായി സർക്കാർ വരും. വിരട്ടൽ ഇങ്ങോട്ട് വേണ്ട. പല കാര്യങ്ങളും പറഞ്ഞാൽ പ്രതിപക്ഷം മുണ്ട് തലയിലിട്ട് ഇറങിപ്പോകേണ്ടി വരും’-ശിവൻകുട്ടി പറഞ്ഞു.



