ഇസങ്ങൾക്കുമപ്പുറം : കെ.സി വേണുഗോപാൽ എന്ന രാഷ്ട്രീയ അതികായന്റെ വിജയം

0

ഏകദിനമായാലും ടെസ്റ്റ് ആയാലും ട്വന്റി-20 ആയാലും നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറി പായിക്കുക എന്ന രീതിയാണ് വിരേന്ദർ സേവാഗ് എന്ന ഇന്ത്യൻ ബാറ്റ്സ്മാന് ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ചത്. മറുവശത്ത് നിന്ന് ദാദ സിംഗിളുകളെടുത്ത് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാലും അയാളുടെ ലക്ഷ്യം എപ്പോഴും ബൗണ്ടറികൾ ആയിരിക്കും. ആ ഒറ്റയാനെ തളയ്ക്കുക എന്നതാണ് എപ്പോഴും എതിരാളികൾ നേരിടുന്ന വെല്ലുവിളി. അത്തരമൊരു ശൈലിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാൾ കേരള രാഷ്ട്രീയത്തിലുണ്ടെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ കഴിഞ്ഞത്. എഐസിസിയുടെ സംഘടന ചുമതലയുള്ള ശ്രീ.കെ സി വേണുഗോപാൽ രാഷ്ട്രീയ ക്രീസിലെത്തിയപ്പോഴെല്ലാം എതിരാളികൾ ഭയന്ന് വിറയ്ക്കുകയും സർവ്വ ഊർജ്ജവുമെടുത്ത് അദ്ദേഹത്തെ ആക്രമിക്കാൻ എത്തിയതും നമ്മൾ കണ്ടതാണ്. പക്ഷേ തന്റെ പതിവ് ശൈലിയിൽ എല്ലാ വിവാദ ബൗൺസറുകളെയും ബൗണ്ടറി പായിച്ചുകൊണ്ടാണ് കെ.സി വേണുഗോപാൽ അതിന് മറുപടി നൽകിയത്.

അൻവറിനെ യു.ഡി.എഫിൽ എടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും സ്ഥാനാർഥിയെ തീരുമാനിച്ചത് സംബന്ധിച്ച ചർച്ചകളിലുമായി ലക്ഷ്യബോധം നഷ്ടപ്പെട്ട മുന്നണിയുടെ രാഷ്ട്രീയ പോരാട്ടം ശരിക്കും ആരംഭിച്ചത് യുഡിഎഫ് കൺവെൻഷനിൽ കെ.സി വേണുഗോപാൽ നടത്തിയ അളന്നു മുറിച്ച ഒരു പ്രസംഗത്തിൽ നിന്നാണ്. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശങ്ങളും, ജനങ്ങളെ അലട്ടുന്ന വന്യജീവി ശല്യവും, പെൻഷൻ കൃത്യമായി ലഭിക്കാത്ത സാഹചര്യവും, ദേശീയ പാത നിർമ്മാണത്തിലെ പോരായ്മകളും ഒറ്റയൊരു പ്രസംഗത്തിലൂടെ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിപിഐഎം കാടടച്ചു നടത്തിയ വർഗ്ഗീയ പ്രചാരണങ്ങളെ ബൗണ്ടറി പായിക്കാൻ കെ.സി വേണുഗോപാലിന്റെ കൈയ്യിൽ ജനങ്ങളെ അലട്ടുന്ന ഇത്തരം ജനകീയ പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു. അമിത് ഷായുടെ വർഗ്ഗീയത കണ്ട് പതറിയിട്ടില്ലാത്ത മനുഷ്യനെ കേരളത്തിൽ അതേ തന്ത്രം പയറ്റി പരാജയപ്പെടുത്താമെന്ന് കരുതിയ എൽഡിഎഫിന്റെ അല്പബുദ്ധിയെ പഴിച്ചാൽ മതിയല്ലോ!

എം.വി ഗോവിന്ദന്റെ സിപിഐഎം-RSS ബന്ധത്തെ കുറിച്ചുള്ള പ്രസ്താവനയെ നിസ്സാരവത്കരിക്കാൻ ശ്രമിച്ചുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് രംഗപ്രവേശനം ചെയ്തപ്പോഴാണ് കെ.സി വേണുഗോപാലിന്റെ യഥാർത്ഥ വിശ്വരൂപം കേരളം കണ്ടത്. സിപിഐഎം മറച്ചുവയ്ക്കാൻ ശ്രമിച്ച അവരുടെ RSS ബാന്ധവത്തിന്റെ മുഴുവൻ ചരിത്രവും അവർക്ക് മുൻപിലേക്ക് കെ.സി വേണുഗോപാൽ ശക്തിയായി ഉയർത്തി കാണിച്ചു. ചരിത്രം മറച്ചുവയ്ക്കാൻ ശ്രമിച്ചവർ അതേ ചരിത്രത്താൽ വേട്ടയാടപ്പെടുന്ന നിമിഷത്തിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ പാഠപുസ്തകമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാൽ. ഇടതുപക്ഷത്തിന്റെ കുതന്ത്ര നരേറ്റിവിലൊന്നും വീഴാതെയാണ് അദ്ദേഹം കോൺഗ്രസിനെ ലക്ഷ്യ സ്ഥാനത്തേക്ക് നയിച്ചത്. പിണറായിസമെന്നും സതീഷനിസമെന്നുമൊക്കെ മാധ്യമങ്ങളും കൂലിയെഴുത്തുകാരും പ്രൊപ്പഗാണ്ടയുമായി കളം നിറയുമ്പോഴും  ലക്ഷ്യബോധത്തോടെ നിലമ്പൂരിൽ മുന്നിൽ നിന്ന് നയിച്ചത് കെ.സി വേണുഗോപാൽ ആണെന്ന വസ്തുത മായുന്നില്ല. നിലമ്പൂരിൽ കണ്ട സർവ്വ ഇസങ്ങൾക്കുമപ്പുറം പ്രൗഢിയോടെ തല ഉയർത്തി നിന്നത് കെ.സി വേണുഗോപാൽ എന്ന രാഷ്ട്രീയ അതികായൻ ആണെന്ന് നിസ്സംശയം പറയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here