രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.
കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാടാണ്. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്