തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ജി.നായരുടെ മൃതദേഹം സ്വദേശത്തെത്തിച്ചു. പത്തനംതിട്ട പുല്ലാട്ട് വിവേകാനന്ദ സ്‌കൂളിൽ പൊതുദർശനം ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരാണ് ഏറ്റുവാങ്ങിയത്.
രഞ്ജിതയുടെ മരണാന്തര ചടങ്ങുകളോട് അനുബന്ധിച്ച് പൊതുദർശനം നടക്കുന്ന സ്‌കൂളിനും തൊട്ടടുത്ത സ്‌കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി നൽകിയിട്ടുണ്ട്. പൊതുദർശനത്തിനുശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി എൻ വാസവൻ അന്ത്യാഞ്ജലി അർപ്പിക്കും. വൈകിട്ട് 4.30നാണ് സംസ്‌കാരം.രഞ്ജിതയുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിൽ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
അഹമ്മദാബാദിലെത്തിയ സഹോദരൻ രതീഷിന്റെ ഡി.എൻ.എ സാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതാണ് ഫലം വൈകാൻ കാരണമായത്. തുടർന്ന് മാതാവ് തുളസിയുടെ രക്ത സാമ്പിൾ നാട്ടിൽ നിന്ന് ശേഖരിച്ച് ഗാന്ധിനഗറിലെ ലാബിൽ എത്തിച്ചതിനുശേഷം പരിശോധന നടത്തുകയായിരുന്നു. സഹോദരൻ ഇന്നലെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.അപകട സ്ഥലത്തുനിന്ന് ലഭിച്ച രഞ്ജിതയുടെ ആഭരണങ്ങൾ, ചെരുപ്പ്, ബാഗ് എന്നിവയും സഹോദരന് കൈമാറി.