ഡി മണിക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകാതെ അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി മണിക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്ക് ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടുതവണ മാത്രമാണ് തിരുവനന്തപുരത്ത് വന്നതെന്ന് മണി മൊഴി നൽകിയിട്ടുണ്ട്.തനിക്ക് പ്രവാസിയെയോ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണിയുടെ മൊഴി. മണിയുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്ത ശ്രീകൃഷ്ണൻ പറയുന്നത്.
എന്നാൽ മണിക്കുപിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം.സ്വർണക്കൊള്ളയിൽ മൂന്നുപേർക്കും ഒരുപോലെ പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തിച്ചുവെന്നതിലടക്കം എന്നതിൽ അടക്കം വ്യക്തത തേടേണ്ടതുണ്ട്. കൂടാതെ സർക്കാരിലേയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.



