പോത്തുണ്ടി സജിതാ കൊലക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധി മറ്റന്നാൾ

പാലക്കാട്: പോത്തുണ്ടി സജിതാ കൊലക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു.

2 019ഓഗസ്റ്റ് 31നാണ് അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരിയാണെന്ന് സംശയിച്ചാണ് സജിതയെ കൊലപ്പെടുത്തിയത്. സാഹചര്യതെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.

സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ക്രൂരകൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രെെവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചെന്താമര കൊടുവാളുമായെത്തി ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്‌ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ ഉപേക്ഷിച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നുവലഞ്ഞതോടെ രണ്ടുദിവസത്തിന് ശേഷം മലയിറങ്ങുകയായിരുന്നു. പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *