താമരശ്ശേരി ഷഹബാസ് കൊലപാതകം; വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി

കോഴിക്കോട്:താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബഞ്ചിൻ്റെ വാക്കാൽ പരാമർശം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ആരാഞ്ഞു.
പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ എന്തധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ല.ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ് . ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. അതേസമയം ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്.