താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരിൽ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനിൽ നാട്ടിലേക്ക് വരുന്നത്. തുടര്‍ന്ന് നാളെ വൈകിട്ടോടെ പെൺകുട്ടികളെ രക്ഷിതാക്കൾക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതേസമയം ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഏതെങ്കിലും തരത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരണ നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുബൈയിൽ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്ഐ സുജിത്ത് പറഞ്ഞു. വീട് വിട്ടിറങ്ങിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയന്ന് കണ്ടെത്താൻ നിലവിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കുമെന്നും സുജിത്ത് പറഞ്ഞു.ഇവര്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേരളത്തിൽ എത്തിയശേഷമായിരിക്കും ഇത്തരം നടപടികളെന്നും എസ്ഐ പറഞ്ഞു.
വൈകിട്ട് 5.45ന് പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് കേരളത്തിലേക്ക് വരുന്നത്. മുബൈയിൽ നിന്ന് റോഡ് മാര്‍ഗമാണ് പൂനെയിലേക്ക് എത്തിയത്. നാളെ ഉച്ചയ്ക്ക് 12മണിയോടെ തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തും. തിരൂരിൽ നിന്നായിരിക്കും താനൂരിലേക്ക് പോവുക. ഇതിനിടെ, കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് തിരികെ നാട്ടിലേക്ക് പോയി. റോഹയിൽ നിന്നാണ് ഇയാള്‍ തിരികെ ട്രെയിൻ കയറിയത്.
കുട്ടികളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചുവെന്നും ഇരുവരും സുരക്ഷിതരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നു. മക്കളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വലിയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു. തങ്ങള്‍ പൂര്‍ണ സുരക്ഷിതരും സന്തോഷവതികളുമാണെന്നും എത്രയും വേഗം വീട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നുമാണ് പെണ്‍കുട്ടികള്‍ പ്രതികരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്കൂളിൽ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കുട്ടികലെ മുബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.45 ന് ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.