അമിത് ഷാ വന്നിട്ടും സുരേഷ് ഗോപിയെ അടുപ്പിക്കാതെ ബിജെപി കേരള നേതൃത്വം, പോടാ പുല്ലേ നിലപാടിൽ കേന്ദ്ര സഹമന്ത്രി

തിരുവനന്തപുരം: ബിജെപിയുടെ ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്യാനായി കേന്ദ്ര മന്ത്രി അമിതാ എത്തിയപ്പോൾ സുരേഷ് ഗോപിയുടെ അഭാവം ചർച്ചയാകുന്നു. മോദി മന്ത്രിസഭയിലെ കേന്ദ്ര സഹമന്ത്രി കൂടിയായ സിനിമാതാരം സുരേഷ് ഗോപിയെ ആദ്യം മുതൽ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് അത്ര താല്പര്യം ഇല്ല. പുതിയ ബിജെപി പ്രസിഡന്റ് ചാർജ് എടുത്തിട്ടു കൂടി സുരേഷ് ഗോപിക്ക് ആസ്ഥാനം മന്ദിരത്തിൽ പ്രവേശനം നിഷേധിച്ചിരുന്ന അവസ്ഥയാണ്. കണ്ണൂരിൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന ആസ്ഥാനമന്ദിരത്തിന്റെ പരിപാടിയിൽ പങ്കെടുക്കാത്തത് എന്നാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം. കേരള ചരിത്രത്തിൽ തന്നെ താമര ചിഹ്നത്തിൽ ഇലക്ഷനിലൂടെ തിരഞ്ഞെടുത്ത ഏക എംപിയാണ് സുരേഷ് ഗോപി എന്നിരിക്കെ അങ്ങനെ ഒരാളോട് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പ്രതികരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് സുരേഷ് ഗോപി പങ്കെടുക്കാത്തത് എന്നാണ് ബിജെപി നേതൃത്വത്തിൽനിന്നും ലഭിക്കുന്ന വിവരം. എന്നാൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുരേഷ് ഗോപിയോട് ആലോചിക്കാതെ രാജിവ് ചന്ദ്രശേഖരെ സംസ്ഥാന പ്രസിഡന്റ് ആക്കിയത് മുതൽ സുരേഷ് ഗോപി നേതൃത്വവുമായി രഹസ്യമായ അകൽച്ചയിലാണ്. സുരേഷ് ഗോപിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കേന്ദ്ര നേതൃത്വം അവരോധിക്കുമോ എന്ന ഭയവും ബിജെപി സംസ്ഥാന നേതൃത്വത്തിലുണ്ട്. എന്തുതന്നെയായാലും അമിത് ഷാ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും സുരേഷ് ഗോപി വിട്ടുനിന്നത് ശരിയായില്ലെന്ന് അഭിപ്രായമാണ് ബിജെപി പ്രവർത്തകർക്കുള്ളത്.



