ഉപരാഷ്ട്രപതി വേദിയിൽ; പരസ്പരം ‘കൊട്ടി’ സുരേഷ് ഗോപിയും ഗണേഷ് കുമാറും

കൊല്ലം: ഒരേ വേദിയിൽ എത്തിയപ്പോൾ പരസ്പരം കൊട്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ ബി ഗണേഷ് കുമാറും. പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ശതാബ്‍ദി വാർഷിക ചടങ്ങിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ഒരുമിച്ചെത്തിയത്. സുരേഷ് ഗോപിയ്ക്കിട്ട് ആദ്യം കൊട്ടിയത് ഗണേഷ് കുമാറാണ്. ഞങ്ങൾ ആത്മസുഹൃത്ത് ആണന്നും അദ്ദേഹം ഈ നാട്ടിൽ ആദ്യമായി വരികയാണന്നും പറഞ്ഞു.

അച്ചൻ ചോദിച്ച എല്ലാ സമ്മാനങ്ങളും ഇതുവരെ കൊടുത്തിട്ടുണ്ട് (എസ്ബി കോളജിനെ ഉദ്ദേശിച്ച്). ഇനിയും സമ്മാനങ്ങൾ കൊടുക്കും എന്ന് അറിയിച്ചുകൊണ്ട് സുരേഷ് എന്തോ സമ്മാനം കൊടുത്തു എന്നും ഗണേഷ് പറഞ്ഞു. ബസ് അല്ല വേറെ എന്തോ സമ്മാനം ഉണ്ട് അത് പോകുന്നതിനു മുമ്പ് ചോദിച്ചു മനസിലാക്കണം. പെട്രോളിയം മന്ത്രി കോളേജിന് കൊടുത്ത സമ്മാനം എന്താണ്? ബസിന്‍റെ ഡീസൽ ഫ്രീ ആക്കി കൊടുത്തു എന്ന് ഒരു സംശയമുണ്ട്… ഗണേഷിന്‍റെ പരിഹാസം നീണ്ടു. പിന്നാലെ സുരേഷ് ഗോപിയുടെ മറുപടിയും എത്തി.

സുരേഷ് ഗോപിയുടെ മറുപടി

പത്തനാപുരത്ത് താൻ നേരത്തെ എത്തിയത് ഗണേഷിന് വോട്ട് പിടിക്കാനായിരുന്നെന്നും അന്ന് ഉമ്മൻ ചാണ്ടിയും ഒപ്പമുണ്ടായിരുന്നെന്നും ഓർമ്മപ്പെടുത്തി. നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് വോട്ട് തേടിയതും സുരേഷ് ഗോപി ഗണേഷിനെ ഓർമ്മപ്പെടുത്തി. രാജ്യസഭാംഗമായിരിക്കെ പത്തനാപുരത്തിന് നൽകിയ ഹൈമാസ് ലൈറ്റിന്‍റെ കാര്യവും ചൂണ്ടിക്കാട്ടി. കോളജിൽ കൊടുത്ത സമ്മാനത്തെക്കുറിച്ചും പറഞ്ഞു. ചങ്ങനാശേരി എസ് ബി കോളേജിൽ കൊടുത്തു എന്ന് പറയുന്നത് ബസോ ഏറോപ്ലെയിനോ ഒന്നുമല്ല.

“പെട്രോളും ഡീസലും ഒക്കെ ഫ്രീയായി കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ടങ്കിൽ അത് ഞാൻ കൊടുക്കും പിന്നെ പത്തനാപുരം അങ്ങ് എടുക്കും ” സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ എനിക്ക് സ്നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. തൃശൂരിന്‍റെ മുദ്ര എന്ന് പറയുന്നത് ആനപ്പുറത്തെഴുന്നള്ളിക്കുന്ന ഒരു ചെമ്പല്ല. സ്വർണ്ണം പൂശിയ വൺ ഗ്രാം ഗോൾഡ് പ്ലേറ്റ് കോലം ആണ് തനിക്ക് സ്നേഹത്തോടെ വേദിയിൽ സമ്മാനിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദയത്തോട് ചേർത്തുവച്ചിരിക്കുകയാണ് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *