ഡല്‍ഹി: വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി. നിയമം സ്‌റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പിന്നീട് തീരുമാനമെടുക്കും. ഇസ്‌ലാം മതം പിന്തുടരുന്നവര്‍ക്ക് മാത്രമായി വഖഫ് പരിമിതിപ്പെടുത്തിയെന്നായിരുന്നു വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതിയുടെ നിരീക്ഷണം. വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തു.
വഖഫ് നിയമത്തില്‍ നിര്‍വചിച്ച പട്ടികവര്‍ഗ്ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സുപ്രീം കോടതി മുന്‍കാല വിധിയിലൂടെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ മേഖലയിലെ ഭൂമി കൈമാറ്റത്തിന് സംസ്ഥാന നിയമങ്ങളുടെ വിലക്കുണ്ട്. എന്നാല്‍ വഖഫ് ആയി മാറ്റിയാല്‍ മുത്തവല്ലിയുടെ താല്‍പര്യാനുസൃതം ഭൂമി കൈകാര്യം ചെയ്യാനാകും. മതവിശ്വാസം പാലിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാനാവൂ എന്നതും നിയമാനുസൃതമാണ്. വഖഫ് തട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് ഈ നടപടിയെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
2013 വരെയുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊരാള്‍ക്കും വഖഫ് നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കിയത്. ഹിന്ദുക്കള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കണമെങ്കില്‍ ട്രസ്റ്റ് രൂപീകരിക്കാം, വഖഫ് ചെയ്യുന്നതെന്തിനെന്നും കേന്ദ്ര സര്‍ക്കാർ വാദിച്ചു. ശരിഅത്ത് നിയമവും വഖഫും ബാധകമാകണമെങ്കില്‍ ഇസ്‌ലാം മതവിശ്വാസിയാണെന്ന് തെളിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വാദം. നിയമ വിരുദ്ധമെങ്കില്‍ പ്രസ്തുത വകുപ്പുകള്‍ സുപ്രീംകോടതിക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. 2010-ലെ സുപ്രീംകോടതി വിധിയനുസരിച്ച് മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കും വഖഫ് നല്‍കാമെന്നും ഇത് ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചയ്ക്കാണ് മതസമൂഹത്തെ കുറ്റക്കാരാക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ മറുപടി വാദം. തര്‍ക്കം ഉയര്‍ന്നാല്‍ത്തന്നെ സ്വത്തിന്റെ വഖഫ് പദവി നഷ്ടപ്പെടും. ഇസ്ലാം മതസമൂഹത്തിന്റെ അവകാശമാണ് നഷ്ടപ്പെടുത്തുന്നത്. ശവസംസ്‌കാരത്തിനായി 200 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകും. ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജിക്കാർ വാദിച്ചു.
Also Read: ദേശീയപാതയിലെ തകര്‍ച്ച: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം