നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ശിവഗിരി മഠത്തിന്റെ ഇടപെടൽ

വർക്കല: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ശിവഗിരി മഠത്തിന്റെ ഇടപെടൽ. ശിവഗിരി സന്ദർശനത്തിനെത്തിയ എഐസിസി നേതാവ് രാഹുൽ ഗാന്ധിയോട് പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക് ജയം ഉറപ്പുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്ന് മഠം രേഖാമൂലം ആവശ്യപ്പെട്ടു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ഇക്കാര്യം രാഹുലിനെ ധരിപ്പിച്ചത്. മഠത്തിന്റെ ആവശ്യം ഗൗരവമായി പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.
കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് എന്നിവർക്കൊപ്പമാണ് രാഹുൽ ശിവഗിരിയിലെത്തിയത്. മഹാസമാധിയിലും ശാരദാമഠത്തിലും വൈദിക മഠത്തിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു സ്വാമിമാരുമായുള്ള കൂടിക്കാഴ്ച. ഈഴവ സമുദായ വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് നീക്കങ്ങൾ നടത്തുന്നതിനിടെ മഠം ഉന്നയിച്ച ഈ ആവശ്യം വരുംദിവസങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാകും.



