മോഹൻലാലിനൊപ്പം ശോഭന വീണ്ടും ഒന്നിച്ച തുടരും തിയേറ്ററിൽ തകർപ്പൻ പ്രകടനവുമായി മുന്നേറ്റം തുടരുകയാണ്. മേയ് 30 മുതൽ തുടരും ഒ.ടി.ടിയിലും സ്ട്രീംമിംഗ് ചെയ്ത് തുടങ്ങും. മലയാളത്തിനൊപ്പം തമിഴിവും തുടരും റിലീസ് ചെയ്തിരുന്നു. തമിഴിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. തമിഴിലും ശോഭനയ്ക്കും മോഹൻലാലിനും ആരാധകർ ഏറെയാണ്. രജനികാന്ത്, കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 1990ൽ പുറത്തിറങ്ങിയ സത്യവാക്ക് എന്ന സിനിമയിലും ശോഭന അഭിനയിച്ചിരുന്നു. പ്രഭു നായകനായ ചിത്രത്തിൽ ശോഭനയ്ക്കൊപ്പം രമ്യാ കൃഷ്ണൻ, നാസർ, വിനു ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ഈ സിനിയുടെ നിർമ്മാണ സമയത്തെ അനുഭവങ്ങൾ പങ്ക് വച്ച് നിർമ്മാതാവ് രാംവാസു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ പ്രഭുവായിരുന്നല്ലോ നായകൻ. ഡേറ്റിനായി സമീപിക്കുമ്പോൾ കലിയുഗം എന്ന സിനിമ തീർത്തിട്ടേ വരാനാകൂ എന്നാണ് പ്രഭു പറഞ്ഞത്. ജൂൺ ആറ്, ഏഴ്,എട്ട് എന്നീ ഡേറ്റുകളാണ് തന്നത്. അപ്പോൾ തന്നെ ശോഭനയെ കണ്ട് ആ ഡേറ്റുകൾ വാങ്ങി. ജൂണിലെ ഡേറ്റ് ഇപ്പോഴേ വാങ്ങുന്നതെന്തെന്ന് അവർ ചോദിച്ചുവെങ്കിലും ശോഭന കരാറിൽ ഒപ്പു വച്ചു. പിന്നീട് ഇടയ്ക്കിടെ ഡേറ്റിന്റെ കാര്യം വിളിച്ച് ഓർമ്മപ്പെടുത്തും. അങ്ങനെയിരിക്കെ മേയ് മാസത്തിൽ ശോഭന വിളിച്ച് ആ ഡേറ്റിന്റെ കാര്യം പറയാൻ ഇങ്ങോട്ട് വരാൻ പറഞ്ഞു, ചെന്നപ്പോൾ ആ ഡേറ്റ് ഏതോ മോഹൻലാൽ പടത്തിന് കൊടുത്തിരിക്കുകയാണ്. രണ്ടു ദിവസം മതി അതിനുള്ളിൽ ഷൂട്ട് തീർക്കാമെന്ന് പറഞ്ഞു. മോഹൻലാൽ വിടുന്നില്ലെന്ന് അവർ പറഞ്ഞു. ഈ ഡേറ്റിന് നിങ്ങളുടെ മകൾ സെറ്റിലുണ്ടാകണം. ഇല്ലെങ്കിൽ വേറെ ഒരു സെറ്റിലും ഉണ്ടാകില്ലെന്ന് ശോഭനയുടെ അമ്മയോട് തറപ്പിച്ച് പറഞ്ഞു. എനിക്ക് ഈ സിനിമയില്ലെങ്കിൽ പിന്നെ ജീവിതമില്ലെന്നും പറഞ്ഞു.

എന്തായാലും പിറ്റേന്ന് രാവിലെ ശോഭന സെറ്റിൽ എത്തി. അഭിനയിച്ചു. ഭീഷണിപ്പെടുത്തിയതിന് എന്നോട് സോറി പറയാൻ പറഞ്ഞു. പറ്റില്ല, എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലേ ക്ഷമ ചോദിക്കൂ എന്ന് ഞാൻ മറുപടി നൽകി. ഞാൻ സെറ്റ് വിട്ട് പുറത്ത് പോയി. സിനിമ തീർത്ത ശേഷം 50000 രൂപയുടെ ചെക്ക് കൊടുത്തു. ഷൂട്ടിംഗ് തീർത്ത് നന്ദി പറഞ്ഞ് ശോഭന പോയി. ചെക്ക് ബൗൺസായി. ശോഭനയുടെ അച്ഛൻ കോടതിയിൽ പോയി റിലീസ് സ്റ്റേ ചെയ്തു. അവർക്ക് 25000 രൂപ കൊടുത്ത് ഓർഡർ റിവേർട്ട് ചെയ്യാൻ ഡിസ്ട്രിബ്യൂട്ടേർസ് പറഞ്ഞു. പക്ഷേ അച്ഛനും അമ്മയും വല്ലാതെ ദേഷ്യപ്പെട്ടു. അന്നങ്ങനെ പറഞ്ഞില്ലേ, പണം കിട്ടണം എന്ന് തറപ്പിച്ച് പറഞ്ഞു. എല്ലാം ശരിയാണ്, ഇപ്പോൾ ഇത് വാങ്ങി ഞങ്ങളെ സഹായിക്കൂ എന്ന് ഞാൻ കെഞ്ചി. ഇതെല്ലാം ശോഭന മുകളിൽ നിന്ന് കണ്ടു. അച്ഛനെ മുകളിലേക്ക് വിളിച്ചു.
അദ്ദേഹം തിരിച്ച് വന്ന് പണം വാങ്ങി. ക്ലിയറൻസ് നൽകിക്കൊണ്ട് കത്ത് തന്നു. എന്തോ അവൾക്കൊരു സോഫ്റ്റ് കോർണർ തോന്നി, അവൾ പറഞ്ഞത് കൊണ്ട് വാങ്ങുകയാണ്, പൊയ്ക്കോ എന്ന് പറഞ്ഞുപിന്നീട് മമ്മൂട്ടിയുടെ സിനിമയ്ക്ക് അഡ്വാൻസ് കൊടുക്കാൻ പോയപ്പോൾ ആ ഷൂട്ടിംഗ് സെറ്റിൽ ശോഭനയുണ്ട്. എല്ലാം തീർന്നെന്ന് കരുതി. എന്നാൽ ഈ സിനിമ ഞാൻ കമ്മിറ്റ് ചെയ്യാൻ കാരണം ശോഭനയാണ്, നിങ്ങളെ പറ്റി വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത്, കഷ്ടപ്പെട്ടാണ് ആ സിനിമ എടുത്തത്, പക്ഷെ ആത്മാർത്ഥമായി എടുത്തു എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നീടൊരിക്കൽ ശോഭനയെ കണ്ടപ്പോൾ അതിന് നന്ദി അറിയിച്ചു. നിങ്ങൾ വേണമെന്ന് വെച്ച് ചെയ്തല്ലല്ലോ. അതൊന്നും പ്രശ്നമല്ല എന്നായിരുന്നു ശോഭനയുടെ മറുപടി. . കരച്ചിൽ വന്ന സമയമാണതെന്നും രാം വാസു ഓർമ്മിക്കുന്നു