തിരുവനന്തപുരം : കൊച്ചി തീരത്തിന് സമീപം കപ്പൽ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകളായ എം.എസ്.സി കമ്പനിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അദ്ധ്യക്ഷരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകരുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസസ്മെന്റ് ഓഫീസർ. ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസർ. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചർച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.
കൊച്ചി പുറങ്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കപ്പൽ അപകടത്തിനെ തുടർന്നുണ്ടാകാൻ സാദ്ധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പറഞ്ഞത്. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാവും.