രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ പ്രതികളായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിള കോണ്‍ഗ്രസ് നേതാവ് രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയും ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സമാനമായ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി പൊലീസ് ഇന്ന് വീണ്ടും അപേക്ഷ നൽകും.

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കൂടുതൽ വെട്ടിലാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരി പൊലീസിന് നൽകിയത്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർതഥന നടത്തി.

പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുൽ ഔട്ട് ഹൗസിലേക്ക് കൂട്ടികൊണ്ടുപോയി. രാഹുലിന്‍റെ സുഹൃത്ത് ഫെന്നിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോള്‍ രാഹുൽ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. എന്നാൽ, ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടു.

മാനസികമായും ശാരീരികമായും തളർന്നു. ശരീരത്തിൽ മുറിവുകളുണ്ടായി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല. പക്ഷേ വീണ്ടും രാഹുൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ശബ്ദരേഖയും ചാറ്റുകളും പൊലീസിന് കൈമാറി. യുവതി കെപിസിസി പ്രസിഡന്‍റിന് നൽകിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. അതേസമയം, കർണാടകയിൽ ഒളിവിലുള്ള രാഹുലിനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ആദ്യ പരാതിയിൽ ജാമ്യാപേക്ഷയിൽ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *