വിഴിഞ്ഞം:വിഴിഞ്ഞത്ത് നിന്ന് ആശ്വാസവാര്‍ത്ത. കടലിൽ കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി. ഇതിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. തമിഴ്‌നാട് തീരത്ത് വച്ചാണ് രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഉള്ള ബോട്ടാണ് ഉള്‍ക്കടലില്‍ ഇവരെ കണ്ടെത്തിയത്. തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.
ഫാത്തിമ മാതാ എന്ന ബോട്ടാണ് കണ്ടെത്തിയത്. ജോണി, ജോസഫ്, മത്തിയാസ്, മുത്തപ്പന്‍ എന്നിവരാണ് ഇതിലുള്ളത്. കാണാതായിരുന്ന സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം സുരക്ഷിതരാണെന്ന് അറിയിച്ചത്. ഫോണില്‍ കരയിലുള്ളവരെ ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിന്‍സണ്‍ ആണ് കരയിലേക്ക് വിളിച്ച് അറിയിച്ചത്. ബോട്ടിലുള്ള റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവര്‍ സുരക്ഷിതരാണ്.
സഹായമാതാ ബോട്ടിനുണ്ടായ യന്ത്രത്തകരാര്‍ തൊഴിലാളികള്‍ സ്വയം പരിഹരിച്ചുവെങ്കിലും ഇന്ധനം ഇല്ലാത്തതാണ് മടങ്ങിവരവിന് തടസ്സമായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് കടലില്‍ പെട്ടത്. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് ഇന്ന് രാവിലെ ആദ്യ ബോട്ടും ഉച്ചകഴിഞ്ഞ് രണ്ടാമത്തെ ബോട്ടും സുരക്ഷിതമാണെന്ന് അറിഞ്ഞത്.