”ശശീന്ദ്രൻ സീറ്റിൽ കടിച്ചുതൂങ്ങരുത്”; എലത്തൂരിൽ എ.കെ. ശശീന്ദ്രനെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ പ്രമേയം

കോഴിക്കോട് എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലെ കലഹം തുടരുന്നു. എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ശശീന്ദ്രൻ സീറ്റിൽ കടിച്ചു തൂങ്ങരുതെന്ന് ബ്ലോക്ക് സെക്രട്ടറി അരവിന്ദൻ കാക്കൂർ ട്വന്റിഫോറിനോട് പറഞ്ഞു. ശീന്ദ്രനെ അനുകൂലിച്ച് ചേർന്നത് വിമതയോഗമെന്ന് ജില്ലാ സെക്രട്ടറി യാസിർ കക്കോടിയും പ്രതികരിച്ചു.
എ കെ ശശീന്ദ്രൻ ഇനിയും മാറി നിന്നില്ലെങ്കിൽ അത് പാർട്ടിയിലെ യുവജനങ്ങൾക്ക് വലിയ മനോവിഷമമുണ്ടാകുമെന്ന് അരവിന്ദൻ കാക്കൂർ പറഞ്ഞു. ശശീന്ദ്രനെ അനുകൂലിച്ച് ചേർന്ന യോഗത്തിലേക്ക് പ്രധാന ഭാരവാഹികളെപ്പോലും ക്ഷണിച്ചിരുന്നില്ലെന്ന് യാസിർ കക്കോടിയും പറഞ്ഞു. എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് . എൻസിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തമാണ്. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തെത്തിയിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തിയിരുന്നു. 30 വർഷം എംഎൽഎയായ എകെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന പ്രമേയം എൻസിപി ജില്ലാ നിർവാഹകസമിതിയിൽ എതിർപ്പുകളില്ലാതെ അംഗീകരിച്ചിരുന്നു.



