ഐപിഎൽ 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ദയനീയ പരാജയത്തിന് കാരണം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് തുറന്നടിച്ച് പേസ് ബോളർ സന്ദീപ് ശർമ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സന്ദീപ് ശർമയുടെ തുറന്നുപറച്ചിൽ. ബാറ്റിങ്ങിലെ അഭാവം എന്നതിലുപരി ഫീൽഡിലെ സഞ്ജുവിന്റെ നിർണായക തീരുമാനങ്ങളും രാജസ്ഥാൻ മിസ് ചെയ്യുന്നെന്ന് സന്ദീപ് പറഞ്ഞു.
പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 224 റൺസെടുത്തിട്ടുള്ള സഞ്ജു യശ്വസി ജയ്‌സ്വാൾ കഴിഞ്ഞാൽ സീസണിലെ ടീമിന്റെ രണ്ടാമത്തെ റൺ വേട്ടക്കാരനാണ്. കഴിഞ്ഞ സീസണുകളിളെല്ലാം റൺ വേട്ടയിൽ മുന്നിലുണ്ടായിരുന്നു.
അതേസമയം സീസണിലെ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇന്നലെ രാജസ്ഥാൻ ഏറ്റുവാങ്ങിയത്. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നാല് മാത്രം പോയിന്റുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു വിരാട് കോഹ്ലിയുടെയും ദേവ്‌ദത്ത് പടിക്കലിന്റെയും (27 പന്തിൽ 50) അർധ സെഞ്ചറികളുടെ മികവിൽ 205 റൺസെടുത്തപ്പോൾ യശസ്വി ജയ്സ്വാളിന്റെയും (49) ധ്രുവ് ജുറേലിന്റയും (47) ബാറ്റിങ് കരുത്തിൽ രാജസ്ഥാനും തിരിച്ചടിച്ചു. 12 പന്തിൽ 18 റൺസ് എന്ന നിലയിൽ ലക്ഷ്യം ചുരുക്കിയെങ്കിലും അവസാന നിമിഷം ബെംഗളൂരു പേസർമാർക്ക് മുൻപിൽ രാജസ്ഥാൻ തകർന്നുവീണു.