ഇഷാൻ കിഷനൊപ്പം മണിക്കൂറുകൾ ബാറ്റിംഗ് പരിശീലനം നടത്തി സഞ്ജു, നമീബിയയ്‌ക്കെതിരെ ഓപ്പൺ ചെയ്‌തേക്കും

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് ജയിച്ചത് അൽപം വിയർത്തിട്ടായിരുന്നു. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ഫിറോസ് ഷാ കോട്‌ലയിൽ നമീബിയയാണ് ഇന്ത്യയുടെ എതിരാളി. മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർ ഓപ്പണർ അഭിഷേക് ശർമ്മ ഉണ്ടാകില്ലെന്നാണ് നിലവിലെ സൂചന. അഭിഷേക് കഴിഞ്ഞദിവസം ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയില്ല. അതേസമയം ആദ്യമത്സരത്തിൽ കളിക്കാത്ത മലയാളി താരം സഞ്‌ജു സാംസൺ ഓപ്പണർ ഇഷാൻ കിഷനൊപ്പം മണിക്കൂറുകളോളം ഡൽഹിയിലെ ഗ്രൗണ്ടിൽ ബാറ്റിംഗ് പരിശീലനം നടത്തി.
തിങ്കളാഴ്‌ച അഭിഷേക് ശർമ്മ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഉദരസംബന്ധമായ അണുബാധ കാരണമാണ് അഭിഷേകിന് ആശുപത്രിയിൽ അഡ്‌മിറ്റാകേണ്ടി വന്നത്. അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ അഭിഷേക് ആദ്യപന്തിൽ തന്നെ പുറത്തായിരുന്നു. ഫീൽഡിംഗിന് ഇറങ്ങിയതുമില്ല. അഭിഷേകിന് പകരം സഞ്ജു സാംസണാണ് ഫീൽഡ് ചെയ്‌തത്.
സഞ്ജുവിനും ഇഷാൻ കിഷനുമൊപ്പം നായകൻ സൂര്യകുമാർ യാദവും തിലക് വർമ്മയും ബാറ്റിംഗ് പരിശീലനം നടത്തി. തന്റെ പിഴവുകളെ കണ്ടെത്തി സഞ്ജു അവ പരിഹരിച്ചതായാണ് സൂചനകൾ.ലോകകപ്പ് ടീമിൽ ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജുവും രണ്ടാമനായി ഇഷാൻ കിഷനുമാണുള്ളത്. എന്നാൽ ആദ്യമത്സരത്തിൽ ഇഷാൻ ടീമിലെ അന്തിമ ഇലവനിൽ ഇടംപിടിച്ചു. ബുംറയ്‌ക്ക് അടുത്ത മത്സരത്തിലും വിശ്രമം അനുവദിച്ചിട്ടുണ്ട്. വാഷിംഗ്‌ടൺ സുന്ദർ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ കളിച്ചേക്കും.



