ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘത്തിലുള്ളത് സിപിഎം ബന്ധമുള്ള പൊലീസുകാരെന്ന് വി ഡി സതീശൻ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്‌ഐടിയിൽ സിപിഎം ബന്ധമുള്ള പൊലീസുകാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മൂന്ന് സിപിഎം നേതാക്കൾ പെട്ടു. ബാക്കിയുള്ളവർ ക്യൂവിലാണ്. ചില ആളുകളെക്കൊണ്ട് പിണറായി വർഗീയത പറയിക്കുന്നു. എല്ലാം ചെയ്യിക്കുന്നത് പിണറായി വിജയനാണ്. ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പോലെ ശിഥിലമായി. അടൂർ പ്രകാശിനെ ചോദ്യം ചെയ്യട്ടെ. ചോദ്യം ചെയ്‌തെന്ന് കരുതി ഒരാൾ പ്രതിയാകുമോ? പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതാണ് പ്രശ്‌നമെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ.
നാണംകെട്ട് നിൽക്കുമ്പോൾ ബാലൻസ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്’ – വി ഡി സതീശൻ കുറ്റപ്പെടുത്തി.സോണിയാ ഗാന്ധിയുടെ ഒപ്പം ഉണ്ണികൃഷ്‌ണൻ പോറ്റി നിൽക്കുന്ന ചിത്രത്തിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് അറിയാൻ എസ്‌ഐടി അദ്ദേഹത്തെ ചോദ്യംചെയ്‌തിരുന്നു. അടൂർ പ്രകാശിന്റെ ഡൽഹി യാത്രയിലും അന്വേഷണം നടത്തുമെന്നായിരുന്നു റിപ്പോർട്ട്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്തത്. ദിവസങ്ങൾക്ക് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. 2019ൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയെ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് രഹസ്യകേന്ദ്രത്തിൽ വിളിച്ചുവരുത്തിയാണ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്. ഇപ്പോൾ കഴക്കൂട്ടം എംഎൽഎയും സിപിഎം സംസ്ഥാനകമ്മിറ്റിയംഗവുമാണ് കടകംപള്ളി.



