ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, കടുത്ത പ്രകോപനം തുടർന്ന് പാകിസ്ഥാൻ. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാക് യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താന്റെ എഫ് 16, 2 ജെ എസ് 17 വിമാനങ്ങൾ ഇന്ത്യ പ്രത്യാക്രമണത്തിൽ തകര്‍ത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ നിർമിത ജെറ്റ് വിമാനമാണ് എഫ് 16.
പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന സേനാ കേന്ദ്രമായ സർഗോധ വ്യോമതാവളത്തിൽ നിന്നാണ് എഫ്-16 പറന്നുയർന്നത്. സർഗോധ വ്യോമതാവളത്തിന് സമീപം ഇന്ത്യൻ എസ്എഎം (സർഫേസ്-ടു-എയർ മിസൈൽ) യുദ്ധവിമാനം വെടിവച്ചിട്ടതായാണ് വിവരം. പാകിസ്ഥാന്‍റെ മുൻനിര വ്യോമതാവളമാണ് സർഗോധ. രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള വ്യോമതാവളങ്ങളിൽ ഒന്നാണിത്. പഞ്ചാബ് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1971 ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇത്രയും വഷളാകുന്നത് ഇതാദ്യമാണ്.
ഇന്ത്യയുടെ വ്യോമ താവളങ്ങൾക്ക് നേരെയാണ് പാകിസ്ഥാൻ തുടർച്ചയായ ആക്രമണം അഴിച്ചു വിട്ടത്. ജയ്സാൽമീറിൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യ നിർവീര്യമാക്കി. അതേസമയം, ജമ്മു-ശ്രീനഗർ ഹൈവേയിൽ വൻ സ്ഫോടനമുണ്ടായതായി സൂചനയുണ്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ പ്രതിരോധ മന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, മൂന്ന് സായുധ സേനകളുടെയും മേധാവികൾ എന്നിവരുമായി ചേർന്നാണ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നത്.