എമ്പുരാൻ സിനിമ കാണില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എമ്പുരാൻ സിനിമ കാണില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തനിക്ക് ഏറെ ബഹുമാനമുള്ള നടനാണ് മോഹൻലാൽ എന്നും എന്നാൽ തനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എമ്പുരാൻ കാണാത്തതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു സിനിമ കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറി 2വുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
“അതെന്‍റെ വ്യക്തിപരമായ ചോയ്സ് ആണ്. എമ്പുരാന്‍ ബഹിഷ്കരിച്ചുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് കണ്ടില്ല. ചിലര്‍ എന്നോട് പറഞ്ഞു സിനിമ ശരിയായി എടുത്തിട്ടില്ലെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു കാണില്ല. മോഹന്‍ലാലിനോട് എനിക്ക് ബഹുമാനമാണ്. എന്‍റെ നല്ലൊരു സുഹൃത്താണ്. എമ്പുരാന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ ആളാണ് ഞാന്‍.
പക്ഷേ സിനിമ കാണണമോ വേണ്ടയോ എന്നത് എന്‍റെ അവകാശമാണ്. എനിക്ക് കാണണ്ടെങ്കില്‍ കാണില്ല. മുഖ്യമന്ത്രിയല്ലല്ലോ അത് തീരുമാനിക്കേണ്ടത്. നിങ്ങളല്ലേ. എനിക്ക് ഇഷ്ടമില്ലെങ്കില്‍ ഞാന് കാണില്ല. കേരള സ്റ്റോറി നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കാണണ്ട. പക്ഷേ ഇഷ്ടമുള്ളവര്‍ക്ക് കാണാനുള്ള അവകാശമുണ്ട്”, എന്നായിരുന്നു മാധ്യമങ്ങളോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ- പഴയ പോസ്റ്റ്
ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാക്കൾതന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
രു സിനിമയെ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിർമാണത്തിൽ ഞാൻ നിരാശനാണോ? – അതെ’’.



