രാഹുൽ മാങ്കൂട്ടത്തില്‍ ലൈംഗികാരോപണ കേസ്: ഗർഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന്;ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഗർഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് യുവവ്യവസായിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മൈഫെപ്രിസ്റ്റോൾ, മിസോപ്രോസ്റ്റോൾ ഗുളികകളാണ് വ്യവസായി കൈമാറിയത്. അശാസ്ത്രീയമായിട്ടുള്ള ഗർഭഛിദ്രം നടന്നത് നാലാം മാസമെന്നാണ് കണ്ടെത്തല്‍.
രാഹുലിനൊപ്പം ഗർഭഛിദ്രത്തിന് വ്യവസായിയും ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തിയെന്നും കണ്ടെത്തി. വ്യവസായി യുവതിയെ പലതവണ ഫോണിൽ ബന്ധപ്പെട്ടുവെന്ന തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയായ യുവവ്യവസായി ക്രൈംബ്രാഞ്ചിൻ്റെ നിരീക്ഷണത്തിലാണ്. ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ച യുവവ്യവസായി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തനാണ്.
അന്വേഷണം വഴി തിരിക്കാൻ ശ്രമമെന്ന് സൂചന
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികാതിക്രമ കേസിൻ്റെ അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമമെന്ന് സൂചന. രാഹുലിനെതിരെ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് സതീശനും ചെന്നിത്തലയ്ക്കും പരാതി നൽകിയത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ്.
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായ ജീന സജി തോമസാണ് രാഹുൽ വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കാനഡയിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണിവര്‍. അന്വേഷണം വഴിതിരിച്ചുവിടാൻ ബോധപൂർവ്വമായ നീക്കം യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്ന് പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.



