രാഹുൽ ഗാന്ധി കേരളത്തിൽ വന്നു നടത്തിയത് രാഷ്ട്രീയ നാടകം; തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ വന്നു നടത്തിയത് രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയം വ്യാജ വാഗ്ദാനങ്ങളുടേത് മാത്രമാണ്. ബീഹാർ, മഹാരാഷ്ട്ര, കർണാടക, ഹിമാചൽ പ്രദേശ്, തെലുങ്കാനയിലുമെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഇത്തരം വാഗ്ദാനങ്ങൾ നൽകിയതാണ്. എന്നാൽ, അതൊക്കെ പാഴായ വാഗ്ദാനങ്ങളാണെന്ന് പിന്നീട് കാലം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാഗ്ദാനങ്ങളിൽ വിശ്വസിച്ച് തെലുങ്കാനയിൽ ജനം അധികാരത്തിലേറ്റിയ കോൺഗ്രസ് സർക്കാരിന് അവിടെ ഒന്നും ചെയ്യാനായില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കടം എടുക്കേണ്ട അവസ്ഥയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കർഷകർക്ക് വാഗ്ദാനം ചെയ്ത തുക ഇതുവരെ നൽകിയില്ല. പദ്ധതികൾക്ക് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള പണം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. ഹിമാൽ പ്രദേശിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിട്ട് മാസങ്ങളായി. കർണാടകയിൽ വികസനപ്രവർത്തനത്തി ന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി പരസ്യമായി പറയുന്നു. ഇങ്ങനെ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചാണ് കോൺഗ്രസ് പലയിടങ്ങളിലും ഭരണത്തിൽ വന്നിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനളുടെ സാമ്പത്തിക അടിത്തറ തകർന്നുകഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെ ഭരണം അഴിമതിയിൽ മുങ്ങിയാണ് മുന്നോട്ട് പോകുന്നത്. രാഹുൽ ഗാന്ധി നേരിട്ട് വന്ന് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ഭരണത്തിലെത്തിയിട്ടും പല പദ്ധതികളും നടപ്പിലാക്കാനാകുന്നില്ല. ഇതുതന്നെയാണ് കേരളത്തിലും വരാനിരിക്കുന്ന അവസ്ഥയെന്നും അദേഹം പറഞ്ഞു. കടത്തിൽ മുങ്ങിയ സംസ്ഥാനത്തിന്റെ അവസ്ഥ അറിയാതെയുള്ള പ്രഖ്യാപനമാണ് രാഹുൽ നടത്തുന്നത്. 100 രൂപ സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ടെങ്കിൽ 92.5 രൂപ പോകുന്നത് കടം തിരിച്ചടവിനും പലിശയ്ക്കും ക്ഷേമ പദ്ധതികൾക്കുമാണ്. വികസന പദ്ധതികൾക്ക് ലഭിക്കുന്നത് 7.5 രൂപയാണ്. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മുടങ്ങിയിരിക്കുകയാണ്. അപ്പോഴാണ് സൗജന്യയാത്രയെന്ന ഗിമിക്ക് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്നും അദേഹം പറഞ്ഞു.
ഇറാന് വേണ്ടി ശബ്ദമുയർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷക്കണക്കിന് മലയാളികൾക്ക് അഭയവും അന്നവും നൽകുന്ന ജിസിസി രാജ്യങ്ങൾക്ക് മേൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയും പ്രതികരിക്കണം. പ്രീണന രാഷ്ട്രീയം രാഷ്ട്രീയ പാർട്ടികളെ അന്ധൻമാരാക്കരുതെന്നും അദേഹം പറഞ്ഞു. തുടർച്ചയായി പത്തു വർഷം ഭരിച്ച എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയേണ്ടത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചെതിർത്താലും ബിജെപിയെ ജനങ്ങൾ വിജയിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സോമൻ, സംസ്ഥാന സെക്രട്ടറി എൻ പി അഞ്ജന, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ എന്നിവർ പങ്കെടുത്തു.



