പെരുന്നയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ, ഇരിപ്പിടം മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം

തിരുവനന്തപുരം: ബലാത്സംഗകേസുകളിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുലും ഇരുന്നത്. രമേശ് ചെന്നിത്തല,പിജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, എംകെ രാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇരിക്കുന്ന വരിയിൽ തന്നെയാണ് രാഹുലും ഇരുന്നത്. ഇടയ്ക്ക് സമ്മേളനത്തിനെത്തിയ ചിലർ രാഹുലിനൊപ്പം സെൽഫി എടുക്കുകയും ചെയ്തു.
പിജെ കുര്യൻ ഒരു സ്വകാര്യ ചാനലിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനയിലുള്ള അതൃപ്തി രാഹുൽ നേരിട്ട് പിജെ കുര്യനെ അറിയിക്കുകയും ചെയ്തു. യുവാക്കൾക്ക് പാർട്ടിയിൽ അവസരം നൽകണം. അങ്ങനെ നൽകുമ്പോഴും ചില കാര്യങ്ങൾ മാനദണ്ഡമാക്കണം. രാഹുലിന് പാലക്കാട്ട് സീറ്റുനൽകരുത് തുടങ്ങിയ കാര്യങ്ങളാണ് ചാനലിനോട് പറഞ്ഞത്.
ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് രാഹുൽ കുര്യനെ നേരിട്ട് അറിയിച്ചത്. നേരത്തേയും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു.ലൈംഗികാരോപണം ഉയർന്നപ്പോൾത്തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡുചെയ്തിരുന്നു.ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മറ്റൊരു യുവതികൂടി പരാതിയുമായി എത്തുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കേസായതോടെ ഒളിവിൽപ്പോയ രാഹുൽ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാണ് പൊങ്ങിയത്. അന്ന് കോൺഗ്രഡ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.



