ഇന്തോനേഷ്യയില്‍ നാടാടെ ഒരു മനുഷ്യവേട്ട നടക്കുകയാണ്. വേട്ടയാടുന്നത് പോലീസ് ഉദ്യോഗസ്ഥര്‍. ഇരകളാകട്ടെ ജയില്‍ ചാടിയ 50 ഓളം തടവ് പുള്ളികളും. മാർച്ച് 10 നാണ് സംഭവം. ഇന്തോനേഷ്യയിലെ ആഷെയിലുള്ള കുട്ടാക്കെയ്ൻ ജയിലിന്‍റെ പ്രധാന വാതിലുകൾ തകർത്ത് രക്ഷപ്പെട്ടത് 53 തടവുകാർ. ഇവര്‍ തടവ് ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയില്‍ കുറ്റവാളികൾ ജയിലിന്‍റെ ചെറിയ ഗേറ്റ് ചാടിക്കടന്ന് റോഡിലൂടെ പരക്കം പായുന്നത് കാണാം. മിക്ക തടവുകാരും ത്രിഫോര്‍ത്തോ മറ്റെന്തെങ്കിലും നിറത്തിലുള്ള വസ്ത്രങ്ങളോ ആണ് ധരിച്ചിരിക്കുന്നത്. ചിലര്‍ കെട്ടിടങ്ങളുടെ മുകളിലൂടെയും മറ്റ് ചിലര്‍ തിരക്കേറിയ തെരുവിലൂടെയും ഓടുന്നത് വീഡിയോയില്‍ കാണാം. ചില നാട്ടുകാര്‍ തടവ് പുള്ളികളെ കാലിട്ട് വീഴ്ത്താനും പിടികൂടാനും ശ്രമിക്കുമ്പോൾ അവരെ തട്ടി മാറ്റി തടവുപുള്ളികൾ ഓടുന്നതും വീഡിയോയില്‍ കാണാം.