പ്രധാനമന്ത്രി നരേന്ദ്രമോദി ജി7 ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കും: ആറ് വർഷത്തിനിടെ ഇത് ആദ്യം

0

ന്യൂഡൽഹി: കാനഡയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ അവിടെ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടുനിൽക്കും. ആറ് വർഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഈ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായമയായ യൂറോപ്യൻ യൂണിയൻ, ഐ‌എം‌എഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവർ ഭാഗമാകുന്ന ഉച്ചകോടിയിൽ നിന്നാണ് പ്രധാനമന്ത്രി വിട്ടുനിൽക്കുന്നത്.

അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇന്ത്യ നേടിയെടുത്തത്. വളരെ സാവധാനത്തിലുള്ള കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കാനഡയുടെ വ്യാപാര പങ്കാളിയെന്ന നിലയിൽ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പൂർണ്ണമായ പുനഃക്രമീകരണത്തിന് കുറച്ച് സമയമെടുക്കുമെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടികാട്ടുന്നത്.മേയ് പകുതിയോടെ നടക്കാനിരിക്കുന്ന ജി7 യോഗത്തിലേക്ക് കാനഡയിൽ നിന്നുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഖാലിസ്ഥാൻ വിഘടന വാദികളുടെ കേന്ദ്രമായി കാനഡ ഉയർന്നുവന്നിരിക്കുന്നതിനാൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീണു. ട്രൂഡോയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടും യാതൊരുവിധ തെളിവുകൾ നൽകാനും ട്രൂഡോയ്ക്ക് കഴിഞ്ഞില്ല.ഇന്ത്യ കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ സ്ഥാനമൊഴിയുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ലിബറൽ പാർട്ടിയിൽ നിന്നും മാർക്ക് കാർണി രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് വിജയത്തിലേക്കാണ് തന്റെ പാർട്ടിയെ കാർണി നയിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള തർക്കത്തിന്റെയും ചൈനയുമായുള്ള വിള്ളലിന്റെയും പശ്ചാത്തലത്തിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയാണ് കാർണിക്ക് ഏറ്റവും നല്ല മാർഗനിർദ്ദേശം നൽകിയതെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.അടുത്തിടെ, കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ചർച്ച നടത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനർനിർമ്മിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ആ ദിശയിലേക്ക് കാര്യങ്ങൾ മെച്ചപ്പെടുത്താമെന്നും അവർ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here