ന്യൂഡൽഹി: മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ അഭിമുഖത്തിലാണ് ഇക്കാര്യം മോദി പറഞ്ഞത്. പോഡ്കാസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ധീരനാണെന്നും അദ്ദേഹം വാഴ്ത്തി. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി കൂട്ടിച്ചേർത്തു.
വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്. എല്ലാ വിമർശനങ്ങളെയും ഞാൻ സ്വാഗതം ചെയ്യുന്നു. വിമർശനത്തിലൂടെ കൂടുതൽ മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് എന്റെ കരുത്ത്. സമാധാന ശ്രമങ്ങൾക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കും. ട്രംപ് അസാമാന്യ ധെെര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും സുശക്തമായ ബന്ധവും ട്രംപുമായി ഉണ്ട്. മാദ്ധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നത്. ജനം നേരിട്ട് കാര്യങ്ങൾ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങൾ പ്രശ്നമുള്ളതാക്കുന്നത്. കുട്ടിക്കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആദ്യമായി ഞാൻ നിരാഹാരം അനുഷ്ഠിച്ചത്.
ഏത് വേദിയിലും രാജ്യതാൽപര്യമാണ് ഞാൻ മുന്നോട്ട് വയ്ക്കുന്നത്. ആ ഉത്തരവാദിത്വം ജനം തന്നെ ഏൽപ്പിച്ചതാണ്. എന്റെ രാജ്യമാണ് എന്റെ ഹെെക്കമാൻഡ്. 2014ൽ താൻ അധികാരമേൽക്കുമ്പോൾ രാജ്യത്തെ ബാധിച്ചിരുന്ന ദുഷ്പ്രവണതകളുടെ വേരറുക്കാൻ കഴിഞ്ഞു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ മുൻപ് അനർഹർക്കായിരുന്നു കിട്ടിയത്. കല്യാണം കഴിക്കാത്തവർ വരെ വിധവ പെൻഷൻ വാങ്ങിയിരുന്നു. അങ്ങനെ തെറ്റായ കീഴ്വഴക്കങ്ങളെല്ലാം ശുദ്ധികലശം നടത്തി. അർഹരായവർക്ക് നേരിട്ട് സഹായം എത്തിച്ചു കൊടുക്കുകയാണ്. തെറ്റായ കെെകളിലെത്തിയിരുന്ന 30 ലക്ഷം കോടതി രൂപ അർഹരായവർക്ക് നൽകാൻ കഴിഞ്ഞു. ചെെനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും അതിർത്തി രാജ്യങ്ങളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്’,- മോദി പറഞ്ഞു.