പ്രധാനമന്ത്രി മോദി ജിദ്ദയില്‍; വിമാനത്തിന് അകമ്പടി സേവിച്ച് സൗദി വ്യോമസേനയുടെ എഫ്-15 വിമാനങ്ങള്‍

രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി സൗദിയില്‍ എത്തിയിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ വിമാനം സൗദി വ്യോമാതിര്‍ത്തിയിലെത്തിയപ്പോള്‍ സൗദി വ്യോമസേനയുടെ എഫ്-15 വിമാനങ്ങള്‍ അകമ്പടി സേവിച്ചു.

ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് ജിദ്ദയില്‍ ലഭിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത്. മക്ക ഡെപ്യൂട്ടി അമീര്‍ സഊദ് ബിന്‍ മിശാലിന്റെ നേതൃത്വത്തിലുളള സംഘം പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വിമാനം സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത് മുതല്‍ സൌദി എയര്‍ ഫോഴ്‌സിന്റെ എഫ് 15 വിമാനങ്ങള്‍ അനുഗമിച്ചിരുന്നു.

സൗദി കിരീദാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്ക്കും. സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച അല്പ സമയത്തിനകം ഉണ്ടാകും. കൂടാതെ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാമ്പിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉണ്ട്. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് കൌണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സൌദിയിലെ 27 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്.

ഇത് മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി നരേന്ദമോദി സൌദി സന്ദര്‍ശിക്കുന്നത്. 2016-ലും 2019-ലുമായിരുന്നു ഇതിന് മുമ്പത്തെ സന്ദര്‍ശനം. ഊര്‍ജം, പ്രതിരോധം, വ്യവസായം, ഐ. ടി, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്ന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഇന്ത്യയുടെ സ്വകാര്യ ഹജ്ജ് ക്വാട്ടയിലെ പ്രതിസന്ധി പ്രധാനമന്ത്രി സൗദി അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

സൗദിയുടെഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ അഞ്ചാമത്തെ വ്യാപാര പങ്കാളിയാണ് സൌദി. 43 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് 2023-24 ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായത്. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ സുദീര്‍ഘവും ചരിത്രപരവുമായ ബന്ധത്തിന് താന്‍ അങ്ങേയറ്റം വില കല്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പ്രതിരോധം, വ്യാപാരം, ഊര്‍ജം, ജനകള്‍ പരസ്പരമുള്ള ബന്ധം എന്നിവയിലൂന്നി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *