ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ്

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനം എൻഡിഎക്ക് വോട്ട് ചെയ്തത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം എൻഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ബിഹാറിലെ വികസനം സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്.
വികസിത ബിഹാർ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയാണ് ഈ ജനവിധി. വോട്ടുബാങ്കുകൾക്ക് വേണ്ടി വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർക്കുള്ള ജനങ്ങളുടെ ഉചിതമായ മറുപടിയാണിതെന്നും അമിത് ഷാ കുറിച്ചു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് ബിഹാറിൽ അവസാനത്തെ തലം വരെ എത്തിയെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടു പിടിച്ചാണ് ബിഹാറിൽ ബിജെപി വിജയിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേ സമയം സംസ്ഥാന ഭരണം ദുരുപയോഗം ചെയ്താണ് എൻഡിഎ വിജയിച്ചതെന്ന് പറഞ്ഞ സിപിഎം പൊളിറ്റ് ബ്യൂറോ എസ്ഐആർ, വോട്ട് കൊള്ള എന്നിവയിൽ മൗനം പാലിച്ചു.


