കാറിടിച്ച് പരിക്കേറ്റയാൾ മരിച്ച സംഭവം; നടൻ സിദ്ധാർത്ഥ് പ്രഭുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

കോട്ടയം: നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് കൂടി ഉൾപ്പെടുത്തി പൊലീസ്. പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് തമിഴ്നാട് സ്വദേശിയായ തങ്കരാജ് മരിച്ചത്. പുതിയ വകുപ്പുകൾ കൂടി ചേർത്ത കുറ്റപത്രം വൈകിട്ട് കോടതിയിൽ സമർപ്പിക്കും. ബുധനാഴ്ച രാത്രി കോട്ടയം എംസി റോഡിൽ നാട്ടകത്തുവച്ചായിരുന്നു അപകടം.
കോട്ടയം ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനായ തങ്കരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സിദ്ധാർത്ഥ് നാട്ടുകാരോട് വഴക്കിടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
പൊലീസ് പരിശോധനയിലും സിദ്ധാർത്ഥ് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി.അപകടത്തിൽ മരിച്ച തങ്കരാജ് ലോട്ടറി വിൽപ്പനക്കാരനായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തങ്കരാജ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം കൂടി സിദ്ധാർത്ഥിനെതിരെയുള്ള വകുപ്പുകളിൽ ഉൾപ്പെടുത്തിയത്.



