അനുഗ്രഹിക്കണം’; വേടനും നവമിക്കും ഇന്ന് വിവാഹം

തൃശൂർ: ഇന്നാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. വളരെ ലളിതമായ രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടത്തുന്നതെന്ന് വേടൻ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ഞങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവർ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ചടങ്ങാണ്. എന്റെ വളർച്ചയിലും എപ്പോഴും എന്റെ കൂടെ നിന്ന ഒരുപാട് പേരെ എനിക്ക് വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് നിങ്ങൾ ആരും പരിഭവം വിചാരിക്കരുത്. ഇന്നത്തെ ദിവസം നിങ്ങളുടെ അനുഗ്രഹവും നിങ്ങളുടെ മനസും ഞങ്ങൾക്കൊപ്പം വേണം. നന്ദി’- എന്നാണ് വേടൻ പറഞ്ഞത്.ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. രജിസ്ട്രാർ ഓഫീസിൽ പകൽ സമയത്ത് വിവാഹം. തുടർന്ന് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നഗരത്തിനടുത്തുള്ള റിസോർട്ടിൽ സത്കാരം.
വിവാഹിതരാകുന്ന പ്രണയജോഡികൾക്ക് ഞായറാഴ്ച വൈകിട്ട് ആലുവയിൽ പെരിയാറിന്റെ തീരത്ത് സുഹൃത്തുക്കൾ ചേർന്നൊരു ബാച്ച്‌ലർ പാർട്ടി ഒരുക്കിയിരുന്നു. ഇന്ന് നടക്കുന്ന വിവാഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഹൈബി ഈഡൻ എംഎൽഎ, ഫുട്ബോളർ ഐഎംവിജയൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.പ്രണയതീവ്രത വ്യക്തമാക്കി വേടൻ രചിച്ച ‘മോനലോവ’ എന്ന പാട്ട് പുറത്തുവന്നപ്പോഴാണ് നവമിയെക്കുറിച്ചും പുറം ലോകമറിഞ്ഞത്.
എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ നവമി ‘പൂമ്പാറ്റവേട്ട’ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമിയും എത്താറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ നവമി ലതയും കൂടെയുണ്ടായിരുന്നു.കേരളത്തിലെ അറിയപ്പെടുന്ന റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി.
2020ൽ പുറത്തിറക്കിയ ‘വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്’ എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് വേടൻ ശ്രദ്ധനേടുന്നത്. ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന രണ്ടാമത്തെ മ്യൂസിക് വിഡിയോയും ശ്രദ്ധേയമായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘എണ്ണക്കറുപ്പി’ എന്ന ഗാനവും ഹിറ്റായിരുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് ലഭിച്ചത്.



