റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് 30 ശതമാനം വരെ വർദ്ധിപ്പിക്കും

0

റെയിൽവേ സ്‌റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഇനി മുതൽ ചെലവേറും. പാർക്കിങ് നിരക്ക് 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഏതാനും സ്‌റ്റേഷനുകളിൽ ഇതിനകം വർധന പ്രാബല്യത്തിലായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതൽ എട്ടു മണിക്കൂർ വരെ 20 രൂപയും എട്ടു മുതൽ 24 മണിക്കൂർ വരെ 30 രൂപയുമാണ് പുതുക്കിയ നിരക്കനുസരിച്ച് ഈടാക്കുക. ഹെൽമറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ പിന്നെയും 10 രൂപ അധികം നൽകേണ്ടി വരും.

24 മുതൽ 48 മണിക്കൂർ വരെ 50 രൂപയായിരുന്ന ഇരുചക്ര വാഹന പാർക്കിങ് നിരക്ക് ഇതോടെ 60 രൂപയാകും. ഇതേ സമയപരിധിയിൽ കാറിന് 100 രൂപയായിരുന്നെങ്കിൽ ഇനി മുതൽ 180 രൂപ നൽകണം. റെയിൽവേ നിർദേശിക്കുന്ന നിരക്കുകൾക്ക് അനുസൃതമായാണ് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത്. 2017 ലാണ് റെയിൽവേ ഏറ്റവുമൊടുവിൽ പാർക്കിങ് ഫീസ് പരിഷ്കരിച്ചത്. ഇതാണ് കുത്തനെയുള്ള വർധനക്ക് കാരണമായി റെയിൽവേ പറയുന്നത്.

ട്രെയിനുകളുടെ സ്റ്റോപ്, ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തി സ്‌റ്റേഷനുകളെ ഒന്ന്, രണ്ട് കാറ്റഗറികളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. കൂടുതൽ ട്രെയിൻ നിർത്തുകയും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുകയും ചെയ്യുന്ന സ്‌റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ വരുക. രണ്ടു കാറ്റഗറിയിലും കാറുകൾക്ക് ഒരു മാസം പാർക്കിങ് അനുവദിച്ചിട്ടില്ല.

കാറ്റഗറി ഒന്നിൽ ഇരുചക്രവാ ഹനങ്ങൾക്ക് ഒരു മാസത്തെ നിരക്ക് 360 രൂപയിൽ നിന്ന് 600 രൂപയാക്കി ഉയർത്തി. തിരുവനന്തപുരം ഡിവിഷനു കീഴിൽ തിരുവനന്തപുരം, നാഗർകോവിൽ ജങ്ഷൻ, കന്യാകുമാരി, തൃശൂർ, എറണാകുളം ജങ്ഷൻ, എറണാകുളം നോർത്ത്, ആലപ്പുഴ, ആലുവ, ചെങ്ങന്നൂർ, കൊച്ചുവേളി, കോട്ടയം, കായംകുളം, കൊല്ലം, തിരുവല്ല, ചങ്ങനാശ്ശേരി, വർക്കല, അങ്കമാലി, ചേർ ത്തല, കഴക്കൂട്ടം, ഗുരുവായൂർ, സ്‌റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here