ശ്രീനഗർ: ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് സൈന്യത്തിന്റെ പ്രകോപനം. കുപ്വാര, ഉറി, അഖ്‌നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇത് ഏഴാം തവണയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുന്നത്. പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അതിർത്തിയിൽ തുടർച്ചയായി പാക്ക് പട്ടാളം പ്രകോപനം സ്രഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.
നേരത്തെ, തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ നിയന്ത്രണ രേഖയ്ക്ക് എതിർവശത്തുള്ള നൗഷേര, സുന്ദർബനി, അഖ്നൂർ മേഖലകളിൽ പ്രകോപനമില്ലാതെ നിറയൊഴിച്ചതായി പ്രതിരോധ വക്താവ് ജമ്മുവിൽ പറഞ്ഞു. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്വരയിലെ നിയന്ത്രണ രേഖയിലുള്ള ബാരാമുള്ള, കുപ്വാര ജില്ലകളിലും പർഗ്വാൽ മേഖലയിലും പാക് സൈനിക പോസ്റ്റിൽ നിന്ന് വെടിവയ്പുണ്ടായി.
കുപ്വാര, ബാരാമുള്ള ജില്ലകളിൽ ആരംഭിച്ച വെടിവയ്പ് പിന്നീട് പൂഞ്ച്, അഖ്നൂർ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പിന്നീടിത് രജൗരി ജില്ലയിലെ സുന്ദർബനി, നൗഷേര മേഖലകളിലേക്കും പടർന്നു. തുടർന്ന് ജമ്മുവിലെ പർഗ്വാൽ സെക്ടറിലും വെടിവയ്പുണ്ടായി.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 24ന് ഇന്ത്യ സിന്ധു നദീ ജലകരാർ റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനം തുടങ്ങിയത്.
ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം; അഭ്യാസങ്ങൾ നടത്തി സേനകൾ