പഹൽഗാം ഭീകരാക്രമണം; തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കം

0

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.

ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.

ഇതിനിടെ, നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. റാംപുർ, തുട് മാരി സെക്ടറുകൾക്ക് സമീപം വെടിവെയ്പ് നടന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ചെന്നും സൈന്യം അറിയിച്ചു.

ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരുമായ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്.

ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇവരുമായി ബന്ധപ്പെട്ടവരെയക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പട്ടികയിൽ ചിലരുടെ വീടുകൾ ഇതിനോടകം തകർത്തിട്ടുണ്ട്. ഇതിനിടെ, ശ്രീനഗറിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെയാണ് ശ്രീനഗറിൽ വ്യാപക തെരച്ചിൽ ആരംഭിച്ചത്. ഭീകരർക്ക് സഹായം നൽകുന്ന 60 ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം, പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിറുത്തൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ, പാകിസ്ഥാൻ പലയിടത്തും വെടിവയ്പ് തുടരുകയാണ്. ബിഎസ്ഫ് ജവാന്‍റെ മോചനത്തിന് മൂന്ന് തവണ ഫ്ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാൻ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാൻ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാൻമാർ അറിയിക്കുന്നത്. അതേസമയം, പാകിസ്ഥാന് ശക്തമായ മറുപടി നല്കുക തന്നെ ചെയ്യുമെന്നാണ് ഇന്ത്യയുടെ നിലപാട്.

പാകിസ്താനിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം; പാകിസ്താന്‍ ആര്‍മിയുടെ വിമാനത്തില്‍ തീപടര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here