യുഡിഎഫിലേക്ക് ഇല്ല;നിലമ്പൂരിൽ മത്സരിക്കില്ലെന്നും പി വി അൻവർ വ്യക്തമാകി

0

മലപ്പുറം: താൻ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ എംഎൽഎ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കില്ലെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.

താന്‍ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കള്‍ നിലകൊണ്ടുവെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. ‘മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്. പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ഇറങ്ങി വന്നയാളാണ് ഞാന്‍. എന്നെ സഹായിച്ച് ആ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലര്‍ അതിന് തയ്യാറായിട്ടില്ല’, എന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്. നിലമ്പൂരില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പി വി അന്‍വര്‍ മുന്നണി പ്രവേശനത്തില്‍ വ്യക്തത വരുത്തിയത്.

പിണറായിസം മാറ്റി നിര്‍ത്തി ഗൂഢ ശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്താനുള്ള മുദ്രാവാക്യം വിളിക്കുകയാണ് യുഡിഎഫിലെ ചിലര്‍. അതിലൊരു മാറ്റവുമില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. അധികാരത്തിന്റെ അപ്പകഷണത്തിനായി പിണറായിസത്തിനെതിരായ മുദ്രാവാക്യത്തില്‍ നിന്നും പിന്മാറില്ല. ശത്രുവിനൊപ്പമാണ് ചിലരെന്ന വസ്തുത ജനം പിന്നീട് മനസ്സിലാക്കും. അധിക പ്രസംഗിയാണെന്നതാണ് അവരെ അലട്ടുന്ന കാര്യം. അധിക പ്രസംഗം തുടരും’, എന്നും പി വി അന്‍വര്‍ പറഞ്ഞു.

യുഡിഎഫിനൊപ്പം കൂട്ടണമെന്ന് ഒരിക്കല്‍ പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒപ്പം വരണമെന്ന് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈ എടുത്തത്. അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുന്നണി പ്രവേശനം നടന്നില്ല. ഒടുക്കം തനിക്ക് വേണ്ടി കാല്‍ പിടിക്കരുതെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

AlsoRead:പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here